ആലപ്പുഴ: എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പല്ലന മുറിയിൽ മാവുന്നയിൽ അനിൽ കുമാറാണ് (48) അറസ്റ്റിലായത്. അതേസമയം, പാലക്കാട്ട് കുഴൽപണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്നലെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്ത 4 പേർക്കും ഈ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് ഏകദേശം സ്ഥിരീകരിച്ചു. കള്ളനോട്ട് കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജിഷയുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എ.അജീഷ് കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളത്ത് തറയിൽവേലി എസ്.ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെയാണു പാലക്കാട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നു പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ പിന്നീടു കള്ളനോട്ട് കേസ് അന്വേഷണത്തിന്റെ ഭാഗമായി കോടതി വഴി ആലപ്പുഴ പൊലീസിനു കൈമാറുമെന്ന് വാളയാർ പൊലീസ് പറഞ്ഞു. ജിഷ ഉൾപ്പെടെ 3 പേരാണ് കള്ളനോട്ടു കേസിൽ ഇതുവരെ അറസ്റ്റിലായത്. സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ഡി.റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബു കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇരുവരും മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവർക്കെല്ലാം കള്ളനോട്ടുകൾ കൈമാറിയിരുന്നത് കുഴൽപണം തട്ടിയെടുക്കുന്ന സംഘമാണെന്നാണു വിവരം. എന്നാൽ, കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.