തിരുവനന്തപുരം : മദ്യവിതരണത്തിന് ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ സജ്ജീകരിച്ച മൊബൈൽ ആപ്പിന് അന്തിമാനുമതി കിട്ടിയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അന്തിമാനുമതിക്കു വേണ്ടിയാണ് ബിവറേജസ് അധികൃതർ കാത്തിരിക്കുന്നത്.
ആദ്യം തയ്യാറാക്കിയ ആപ് ഗൂഗിളിന്റെ സുരക്ഷാ പരിശോധനയ്ക്കു നൽകിയിരുന്നു. ചില മാറ്റങ്ങൾ അവർ നിർദേശിച്ചു. ഇതുപ്രകാരം മാറ്റംവരുത്തിയ ആപ്ലിക്കേഷൻ വീണ്ടും നൽകിയിട്ടുണ്ട്. അനുമതി കിട്ടിയാൽ ഉടൻ മദ്യവിൽപ്പനയ്ക്കുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ നടപടിക്രമത്തെ ആശ്രയിച്ച് മദ്യവിൽപ്പന വൈകാനിടയുണ്ട്.
ബിവറേജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിന് ബാർ, ബിയർ, വൈൻ പാർലർ ലൈസൻസികൾ അപേക്ഷ സമർപ്പിക്കേണ്ട സമയം കഴിഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അനുവദിച്ചിരുന്നത്. 50 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്‌മൂലവും നൽകണം. ബിവറേജസിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തശേഷം അസൽ രേഖകൾ വെയർഹൗസ് മാനേജർമാർക്കു നൽകണം.