മൂവാറ്റുപുഴ : കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കുകയും ബാറുകളും ബവ്റിജസ് മദ്യവിൽപന ശാലകളും പൂട്ടിയിടുകയും ചെയ്തതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണ് വീണ്ടും ചെത്ത് തൊഴിലാളികൾ. സദാസമയവും ഫോൺ വിളികൾ എത്തുന്നതിനു പുറമേ പുലർച്ചെയും സന്ധ്യാ നേരത്തും ഒട്ടേറെ പേരാണ് ഇവരെ അന്വേഷിച്ച് വീടുകളിലും കള്ള് ചെത്തുന്ന തെങ്ങുകൾക്കു താഴെയും കാത്തിരിക്കുന്നത്. കള്ള് ഷാപ്പുകൾ തുറക്കുന്നതിനാൽ കള്ള് പുറത്തു വിൽക്കാൻ പാടില്ലെന്നാണ് നിർദേശം എങ്കിലും സൗഹൃദവും ബന്ധങ്ങളും ഒക്കെ പറഞ്ഞ് എത്തുന്നവർ ഇവർക്ക് തലവേദനയാകുകയാണ്.
രാത്രി തന്നെ വിളിച്ച് കള്ള് ബുക്ക് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ ദിവസം ആരക്കുഴയിൽ കള്ള് ചെത്ത് തൊഴിലാളിയുടെ വീട്ടിൽ രാത്രി 12 മണിക്കു ശേഷം കള്ള് ബുക്ക് ചെയ്യാൻ എത്തിയ സംഘം വീട്ടുകാരിൽ ഭയം ജനിപ്പിച്ചു. വാതിൽ മുട്ടു കേട്ടു ഭയന്ന് തുറന്നു നോക്കിയപ്പോൾ വീടിനു പുറത്ത് കാറിൽ 5 അംഗ സംഘം നിൽക്കുന്നു. രാവിലെ കള്ള് ചെത്തുമ്പോൾ 4 ലീറ്റർ കള്ള് ഷാപ്പിൽ കൊടുക്കാതെ നീക്കി വയ്ക്കണം എന്നു പറയാൻ എത്തിയവരായിരുന്നു ഇവർ.
പകുതി അപേക്ഷയും പകുതി ഭീഷണിയും ചേർത്താണ് കള്ള് ചോദിക്കുന്നത്. കൂടുതൽ പണം നൽകാനും ഇവർ തയാറാണ്. ഈ അവസരം മുതലെടുക്കുന്നവരും ഉണ്ട്. ബാർ ഹോട്ടലുകളിലും സമാനമായ സ്ഥിതിയാണ്. അടച്ചിട്ടിരിക്കുന്ന ബാർ ജീവനക്കാരെ മണിയടിച്ച് മദ്യം വാങ്ങാൻ ബാറുകൾക്കു സമീപം എത്തുന്നവർ ഏറെയാണ്. മദ്യം ലഭിച്ചില്ലെങ്കിൽ ബാർ ഹോട്ടലുകളിൽ നിയന്ത്രണങ്ങളും നിയമവും ലംഘിച്ച് മദ്യ വിൽപന നടക്കുന്നതായി പോലീസ് സ്റ്റേഷനുകളിൽ വിളിച്ചു പറയുന്ന കേമന്മാരുമുണ്ട്.