കോഴിക്കോട് : കോവിഡ് രോഗികളുടെ ഓക്സിജന്‍ അളവ് എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്ന പള്‍സ് ഓക്സിമീറ്ററിന് കോഴിക്കോട് കൊള്ളവില. കടുത്ത ക്ഷാമം കൂടിയായതോടെ രോഗികളുടെ വീടുകളില്‍ ഉപകരണം കൃത്യമായി എത്തിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഗുരുതര സ്ഥിതിയുണ്ടാകുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച വരെ 500 രൂപ കൊടുത്താല്‍ വിപണിയില്‍ പള്‍സ് ഓക്സിമീറ്റർ ലഭിക്കുമായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മറ്റും വാങ്ങുമ്പോള്‍ രണ്ടായിരത്തോളം രൂപ നല്‍കണം. പലയിടത്തും കിട്ടാനുമില്ല. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന, കൂടുതല്‍ പരിചരണം ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പള്‍സ് ഓക്സിമീറ്ററുകള്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. ഇപ്പോള്‍ അവരും പ്രതിസന്ധിയിലായി.
വിലക്കൂടുതലും ലഭ്യതക്കുറവും കാരണം നട്ടം തിരിയുകയാണ് അധികൃതർ. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം തേടുന്നവരുമുണ്ട്. ഹോം ഐസലേഷന്‍ സംവിധാനം അവതാളത്തിലാകുമോയെന്നാണ് ആശങ്ക. പള്‍സ് ഓക്സിമീറ്ററുകൾ ഉല്‍പാദന കമ്പനികള്‍ ഇപ്പോള്‍ 1300 ഓളം രൂപയ്ക്കാണ് തരുന്നതെന്നാണ് ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യക്കാർ ഏറിയതാണ് ക്ഷാമത്തിന് കാരണമെന്നുമാണ് ഡീലര്‍മാരുടെ വാദം.