കോന്നി : ഈ വർഷം അവസാനത്തോടെ കോന്നി മെഡിക്കൽ കോളേജിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും പൂർണ്ണമായി പ്രവർത്തന സജ്ജമാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ലക്ഷ്യ നിലവാരത്തിൽ ഉള്ള ലേബർ റൂം & ഓപ്പറേഷൻ തീയേറ്റർ, എച്ച് എൽ എൽ ഫാർമസി എന്നിവയുടെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നര കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ നിലവാരത്തിൽ കോന്നി മെഡിക്കൽ കോളേജിൽ ലേബർ റൂം തയ്യാറാക്കിയിരിക്കുന്നത്. ഈ നാല് വർഷത്തിനിടെ മാത്രം 363 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിലും നിരവധി വികസന പ്രവർത്തനങ്ങൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ നടത്തിയത്. കൂടുതൽ തസ്തികൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു.
167.33 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടത്തിൽ നടത്തി. ഈ സർക്കാരിന്റെ കാലത്ത് അക്കാദമിക് ബ്ലോക്കും അഡ്മിനിസ്‌ട്രെറ്റീവ് ബ്ലോക്കും പൂർത്തീകരിച്ചു. 100 എം ബി ബി എസ് സീറ്റുകൾക്ക് അംഗീകാരം ലഭിച്ചു എന്നത് പ്രധാനപെട്ട കാര്യമാണ്. മൂന്ന് വർഷങ്ങൾ കഴിഞ്ഞാൽ പി ജി കോഴ്‌സുകൾ ആരംഭിക്കാം. ആദ്യ ഘട്ടത്തിൽ കോന്നി മെഡിക്കൽ കോളേജിന് പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടമാണ് കാണിച്ചത്. കാരണം നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിക്കണം എങ്കിൽ മൂന്ന് വർഷത്തിൽ കൂടുതൽ പ്രവർത്തിക്കുന്ന ആശുപത്രിയായിരുന്നു വേണ്ടത്. നാല് മാസത്തേക്ക് പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുകയാണ്. 20 വർഷം മുൻപ് നിർമ്മിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയുടെ കെട്ടിടത്തിന് എങ്ങനെ ബലക്ഷയം സംഭവിച്ചു എന്നത് അന്വേഷണം നടത്തും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ മേഖലയിൽ ഇത്ര അധികം വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളെ ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുത്തി. 2022 ആണ് ആദ്യമായി നമ്മുടെ സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ വരുന്നത്. കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ ഒറ്റ വർഷമാണ് അനുവദിച്ചത്. സർക്കാർ മേഖലയിലും ഇതര മേഖലയിലും 15 നഴ്സിങ് കോളേജുകൾ ആരംഭിച്ചു. കാസർഗോഡും വയനാടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷാജി എ, എച്ച് ഡി എസ് അംഗങ്ങളായ രാജു നെടുവുംപുറം, അമ്പിളി വർഗീസ്, റഷീദ് മുളന്തറ, എ എസ് എം ഹനീഫ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ നിഷ ആർ എസ്, ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി പ്രൊഫസർ ഡോ സജിനി ബി തുടങ്ങിയവർ സംസാരിച്ചു.





























