തൃശ്ശൂര്‍ : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസിലേക്ക് പ്രവേശനം നടത്താനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കല്‍ ഒന്‍പതില്‍ കൂടി നടപ്പാക്കാനാണ് ആലോചന. ഇതോടെ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കും.
വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ഇക്കൊല്ലത്തെ ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.അധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ത്ഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഉണ്ടാവുക. ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്നും എസ്.സി.ഇ.ആര്‍.ടി വ്യക്തമാക്കി.
11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാല്‍ അതിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നത് കുറച്ചു കൂടി വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമെ തീരുമാനം ഉണ്ടാവൂ. ഹയര്‍ സെക്കന്‍ഡറിക്ക് രണ്ടു വര്‍ഷത്തേയും പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സി.ബി.എസ്.ഇ.യില്‍ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്കാണ് അന്തിമമായി എടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലം 11-ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത് നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കൂ. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
നിരന്തര മൂല്യനിര്‍ണയം, പാദാന്ത പരീക്ഷ എന്നിങ്ങനെ കുട്ടിയുടെ പഠന നിലവാരത്തെ അളക്കാന്‍ രണ്ടുതരം ഉപാധികളാണ് നലവില്‍ അവലംബിച്ചു വന്നിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കാത്തതിനാല്‍ പാദാന്ത പരീക്ഷ നടത്തുക സാധ്യമല്ല. ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് പരീക്ഷ നടത്താനും പ്രായോഗിക തടസ്സങ്ങളുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നടന്നു വന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിര്‍ണയം അദ്ധ്യാപകര്‍ നടത്താനുള്ള നിര്‍ദേശമാണ് ക്ലാസ് കയറ്റത്തിനുള്ള ഉപാധിയായി ഉയര്‍ന്നു വരുന്നത്.
പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ക്ക് ബുക്കുകള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിച്ച് അതിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരിച്ചു വാങ്ങി നിരന്തര മൂല്യ നിര്‍ണയത്തിനുള്ള ആലോചനകളും നടക്കുന്നുണ്ട്.സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വര്‍ക്ക് ബുക്കുകള്‍ എത്തിച്ചിരുന്നു. സമഗ്ര ശിക്ഷ അഭിയാന്‍ വഴിയാണ് വര്‍ക്ക് ബുക്കുകള്‍ എത്തിച്ചത്. അദ്ധ്യാപകര്‍ ഇത് കുട്ടികളില്‍ എത്തിച്ച് എഴുതി വാങ്ങിയിരുന്നു. ഇതുപോലുള്ള പ്രവര്‍ത്തനം വരും മാസങ്ങളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.