തിരുവനന്തപുരം: രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും ജൂൺ രണ്ടിന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ അവസരം ലഭിക്കുന്നു. പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി സംസ്ഥാനത്തെ മുഴുവൻ എഴാം ക്ലാസ് കുട്ടികൾക്കും നിർമിത ബുദ്ധി പഠിക്കാൻ ഐ.സി.ടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐ.സി.ടി പാഠപുസ്തകങ്ങളിലും എ.ഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉൾക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഈ വർഷം റോബോട്ടിക്സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നു. സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ.ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന ഉപകരണം തയാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം.
തുടർന്ന് എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയ്യാറാക്കുന്നു. ഇതിനായി പിക്ടോ ബ്ലോക്സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിങ് ഐ.ഡി.ഇയുടെ സഹായത്തോടെ ‘ഫേസ് ഡിറ്റക്ഷൻ ബിൽറ്റ്-ഇൻ-മോഡൽ’ ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ്‍ടോപിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും കുട്ടികൾ പരിശീലിക്കുന്നു. സമാനമായ നിരവധി പ്രായോഗിക പ്രശ്നങ്ങളെ നൂതന സംവിധാനങ്ങളാൽ പരിഹരിക്കാൻ കുട്ടികളെ സഹായിക്കുന്ന വിധത്തിലാണ് പുതിയ റോബോട്ടിക്സ് പഠനരീതി കൈറ്റ് ആവിഷ്കരിച്ചിരിക്കുന്നത്.
ഐ.സി.ടി. പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലായി എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നുണ്ട്. പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9924 അധ്യാപകർക്ക് കൈറ്റ് നൽകിക്കഴിഞ്ഞു. ജൂലൈ മാസം റോബോട്ടിക്സിൽ മാത്രമായി അധ്യാപകർക്ക് പരിശീലനം നൽകാനും, കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്കൂളുകൾക്ക് ഉൾപ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ യും ഐസിടി പാഠപുസ്തക സമിതി ചെയർമാനുമായ കെ. അൻവർ സാദത്ത് അറിയിച്ചു.