ആലപ്പുഴ : തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജൻ. സമൂഹമാധ്യമങ്ങളിൽ ഒരു സംഘം വ്യാജ പ്രചാരണം നടത്തുന്നു. പണം നൽകാതെ ഭക്ഷണം കഴിച്ചെന്നാണ് ആരോപണം. സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാമെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മുൻ എംഎൽഎ വി.ടി ബൽറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപവാദ പ്രചാരണത്തിന് പിന്നില്ലെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ ആരോപിച്ചു.
ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞിട്ടും കടയുടമയുടെ പ്രതികരണം മോശമായിരുന്നുവെന്നും എംഎൽഎ പ്രതികരിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെതിരെ എംഎൽഎ പി.പി ചിത്തരഞ്ജൻ രംഗത്തുവന്നിരുന്നു. എംഎൽഎ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.