തിരുവനന്തപുരം : ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13ന് പരിഗണിക്കാന്‍ ഇരിക്കവേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നെഹ്രുട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത്. ഈ രണ്ട് സാഹചര്യങ്ങളും ഒരുമിച്ചു വന്നതോടെയാണ് ഷായെ ക്ഷണിച്ച നടപടി കേരളത്തില്‍ രാഷ്ട്രീയ വിവാദമായി മാറിയതും. ഒരാഴ്‌ച്ച മുമ്പ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നിതിന്‍ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഗഡ്കരി. അദ്ദേഹത്തിന് കേന്ദ്രത്തില്‍ പിടി അയഞ്ഞതോടെ കേന്ദ്രത്തിലെ സുപ്രീം പവറായ അമിത്ഷായുമായി ബന്ധം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമം നടത്തിയത്. ഈ നീക്കാണ് ഷായുടെ നോ പറയലില്‍ പാളുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് അറിയിച്ചത് ഇന്നലെയാണ്. സംസ്ഥാനത്തെ ബിജെപിക്കാരുടെ അടക്കം താല്‍പ്പര്യം പരിഗണിച്ചു കൊണ്ടാണ് ഈ നടപടിയെന്നാണ് അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. അമിത്ഷായെ നെഹ്രുട്രോഫി വള്ളംകളിക്ക് ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റവും. ഇത് രാഷ്ട്രീയമായി പിണറായിക്ക് തിരിച്ചടിയായി മാറിയിരിക്കയാണ്.
സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന നല്‍കുന്നതെങ്കിലും നിലവിലെ രാഷ്ട്രീയ വിവാദങ്ങളും പിന്‍വാങ്ങലിന് പിന്നിലുണ്ടെന് അനുമാനങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് അദ്ദേഹം എത്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സെപ്റ്റംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, കോവളത്തെത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു.
അതേസമയം, അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കളെന്നും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
”ബില്‍ക്കിസ് ബാനു സംഭവം നടക്കുമ്ബോള്‍ അമിത് ഷാ ആയിരുന്നു ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി. ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ ആളുകളെയൊക്കെ വെറുതെ വിട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്ബോള്‍ എന്താണ് കേരളത്തിലെ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിനു പിന്നിലെന്ന് പറയണം. ലാവ്ലിന്‍ കേസ് സുപ്രീംകോടതി എടുക്കാന്‍ പോകുന്നതാണോ അതോ സ്വര്‍ണക്കടത്തു കേസാണോ പ്രശ്‌നം? പകല്‍ ബിജെപി വിരോധവും രാത്രിയില്‍ ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തില്‍ നടക്കുന്നത്’ സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ചെരുപ്പ് നക്കുന്ന സ്വഭാവമാണെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. അമിത് ഷായെ ക്ഷണിച്ചതിനെ ‘സ്വാഭാവികം’ എന്ന് പരിഹസിച്ച് വി.ടി.ബല്‍റാമും ഫേസ്‌ബുക് പോസ്റ്റിട്ടു. അതേസമയം, അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളുകയാണ് നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ ചെയ്തത്. വള്ളംകളിയില്‍ അമിത് ഷാ പങ്കെടുക്കുന്നതില്‍ അദ്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവ്‌ലിന്‍ കേസ് ബിജെപി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമര്‍ശനങ്ങള്‍ക്കു മറുപടിയായി എം.വി ഗോവിന്ദന്‍ പറഞ്ഞു.
ശനിയാഴ്ച കോവളത്തു നടക്കുന്ന സതേണ്‍സോണല്‍ കൗണ്‍സില്‍ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി. രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തില്‍ ബിജെപി. സ്വീകരണമൊരുക്കും. കോവളത്തെ ഹോട്ടല്‍ റാവീസില്‍ സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികള്‍ക്കുള്ള സാംസ്‌കാരികപരിപാടികളില്‍ സംബന്ധിക്കും.
മൂന്നിന് 11-ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനംചെയ്യും. ഉച്ചഭക്ഷണത്തിനുശേഷം സര്‍ക്കാര്‍തലത്തിലുള്ള യോഗത്തില്‍ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജില്‍ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി മടങ്ങും.