ന്യൂഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു ലഭിച്ചതായും പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
കരടുനിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമാണവും നടത്തുകയില്ലെന്നും പഞ്ചായത്തുമായും ജനങ്ങളുമായും കൂടിയാലോചിച്ച ശേഷമേ നിയമങ്ങൾ നടപ്പാക്കുവെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഹമ്മദ് ഫൈസൽ പറഞ്ഞു. ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്റെ യോഗം കൊച്ചിയിൽ നടക്കും. ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെങ്കിലും മറിച്ചുള്ള തീരുമാനമുണ്ടായാൽ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷനിലെ ചില നിർദേശങ്ങൾ ദ്വീപിന് ഉപകരിക്കുന്നതാണ്. മോശം കാര്യങ്ങൾ ഒഴിവാക്കി, പഞ്ചായത്തും ജനങ്ങളുമായി സഹകരിച്ചുള്ള വികസന അതോറിറ്റി പോലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ എതിർപ്പില്ല. വികസനവുമായി ബന്ധപ്പെട്ട് താൻ നേരത്തെ നൽകിയ നിവേദനവും അഡ്മിനിസ്ട്രേറ്ററുടെ കരടു നിർദേശവുമായി ബന്ധമില്ല. അഡ്മിനിസ്ട്രേറ്ററുമായി ഒത്തുപോകാൻ കഴിയില്ല. മാറ്റണമെന്ന ആവശ്യത്തിൽ തുടർ നടപടിയുമായി മുന്നോട്ടുപോകും. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമല്ല അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ.