ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടര്‍ന്ന് ഡെങ്കിപ്പനിയായിരുന്ന രോഗി മരിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്‍ററില്‍ നിന്ന് പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് മുപ്പത്തിരണ്ടുകാരനായ രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇങ്ങനെ നല്‍കിയ ബാഗ് ഒരെണ്ണം ഉപയോഗിച്ചതിനു പിന്നാലെയാണ് രോഗിയുടെ അവസ്ഥ മോശമായത്. ഇതേത്തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു രോഗിയെ മാറ്റി. ഇയാള്‍ മരിക്കുകയും ചെയ്തു.
അവിടെവെച്ചാണ് ഇതു വ്യാജ രക്തബാഗ് ആണെന്നും ഇതിനുള്ളില്‍ രാസഘടകങ്ങളും മുസമ്പി ജ്യൂസ് പോലുള്ള എന്തോ ആണെന്നും വ്യക്തമായത്. സാംപിള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് വരുന്നതുവരെ ആശുപത്രി അടച്ചിടുമെന്ന് പ്രയാഗ്‌രാജിന്‍റെ അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പ്ലേറ്റ്‌ലെറ്റ് ബാഗ് കുടുംബം തന്നെ സംഘടിപ്പിച്ചതാണെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ക്ക്.
രോഗിയുടെ പ്ലേറ്റ്‌ലെറ്റ് നില 17,000ലേക്കു താഴ്ന്നപ്പോള്‍ രക്തം സംഘടിപ്പിക്കാന്‍ കുടുംബത്തോടു നിര്‍ദേശിച്ചെന്നാണ് ആശുപത്രിയുടെ നിലപാട്. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകളാണ് അവര്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് കയറ്റിയപ്പോള്‍ രോഗിയുടെ നില വഷളായി. അതോടെ രക്തം കയറ്റുന്നത് നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.