പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വെച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാലിലെ റാം ഹുസില (50) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് കലർന്ന മിഠായിരൂപത്തിലുള്ള ലഹരി സൂക്ഷിച്ചു വെച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡിൽ പുതുവന പുത്തൻവീട്ടിൽ നിന്നാണ് എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിൽ ലഹരിവസ്തു കണ്ടെടുത്തത്.
രാത്രി 9 ന് ഇവിടെയെത്തിയ പോലീസ് സംഘം, വീടിന്റെ വടക്ക് പടിഞ്ഞാറുള്ള ജനലിന്റെ താഴെ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പോളിത്തീൻ കവറിനുള്ളിൽ നിന്നാണ് ഗുളിക രൂപത്തിൽ കഞ്ചാവ് കലർന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകൾ അഞ്ചു കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.