മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ യുവ നടി അനന്യ പാണ്ഡയെ ഇന്ന് എൻസിബി വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പുമടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്കും. മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന്റെ വാട്‍സ് ആപ്പ് ചാറ്റുകളിലെ യുവ നടിയാണ് അനന്യപാണ്ഡെ. ലഹരി മരുന്ന് ഇടപാടിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ഇന്നലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവെയ്ക്കാൻ എൻസിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം. ലോക്ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങൾ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ രാഷ്ട്ര സേവനത്തിന്‍റെ പേരിൽ ജയിലിൽ പോവാൻ താൻ തയ്യാറാണെന്ന് സമീർ വാങ്കഡെ തിരിച്ചടിച്ചു. പണം തട്ടുന്ന സംഘമെന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സമീർ വാങ്കഡെ പ്രതികരിച്ചു. സർക്കാരിന്‍റെ അനുമതി വാങ്ങിയാണ് മാലിദ്വീപിൽ പോയത്. എന്നിട്ടും തന്‍റെ കുടുംബത്തെയടക്കം മന്ത്രി വേട്ടയാടുകയാണെന്നും സമീർ പറഞ്ഞു.