പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 33കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ. യുവതിയുടെ വയറ്റിൽ കുടുങ്ങിക്കിടന്ന 14 പേനകൾ, 5 തടി സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാതാശ്രീ ആശുപത്രിയിലെ സർജിക്കൽ സ്പെഷ്യലിസ്റ്റ് പി. രാമചന്ദ്ര റെഡ്ഡിയാണ് ശസ്ത്രക്രിയ നടത്തിയത്. പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിയെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ ഉള്ളിൽ ഇത്രയധികം വസ്തുക്കൾ ഉള്ളതായി കണ്ടെത്തിയത്.
തുടർന്ന് ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഈ വസ്തുക്കൾ ഓരോന്നായി പുറത്തെടുത്തത്. വയറ്റിൽ നിന്ന് നീക്കം ചെയ്ത 14 പേനകളിൽ ഒന്നിന് മൂടി ഉണ്ടായിരുന്നില്ല. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളിൽ തുളച്ചു കയറിയതാണ് യുവതിക്ക് കടുത്ത വേദന അനുഭവപ്പെടാൻ പ്രധാന കാരണമെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ വ്യക്തമാക്കി.































