കഡപ്പ : ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപനത്തിൽ രോഗംസ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ഒരുമാസത്തിനിടെ നാലുപേർ മരിക്കുകയും ചെയ്തു. വകഭേദം ഏതാണെന്ന് കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തിയതിൽ ഒമിക്രോൺ RF.5-ന്റെ സാന്നിധ്യം കണ്ടെത്തി. കടപ്പ ജില്ലയിൽ നിന്നുള്ള കോവിഡ് പോസിറ്റീവ് സാമ്പിളുകൾ പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന പതിവായ ജനിതക നിരീക്ഷണത്തിന്റെ ഭാഗമായി RF.5 വകഭേദത്തെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും സിംഗപ്പൂരിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും RF.5 കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ എൻ.ഡി. ടിവിയോടു പറഞ്ഞു. നിലവിൽ RF.5 മറ്റ് ഒമിക്രോൺ വകഭേദങ്ങളെക്കാൾ അപകടകരമാണെന്ന് സൂചിപ്പിക്കുന്ന യാതൊരു സാഹചര്യവുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോ. വിഷ്ണു വർധൻ പറഞ്ഞു.
SARS-CoV-2 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണ് ഒമിക്രോൺ RF.5. ഒമിക്രോണിന്റെ മറ്റ് ഉപവകഭേദങ്ങൾക്ക് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങൾ. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. അതിനിടെ ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപന സാഹചര്യം നേരിടാൻ സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാണെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് പറഞ്ഞു. കോവിഡ്-19 കണ്ടെത്തലിനും ചികിത്സയ്ക്കും ആവശ്യമായ പരിശോധനാ കിറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഡപ്പയിൽ രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനും പൊതുജനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകി.
ആശുപത്രികൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനും നിർദേശമുണ്ട്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടെത്തി ആവശ്യമെങ്കിൽ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഐസൊലേഷൻ സൗകര്യങ്ങൾ തയ്യാറാക്കാനും ആവശ്യത്തിന് കിടക്കകളും വൈദ്യസഹായവും സജ്ജമാക്കാനും ആശുപത്രികൾക്കും നിർദേശം നൽകി. അതേസമയം, ജനം പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കുകയും ശുചിത്വം പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






























