ആനിക്കാട്: ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് വിയുടെ അഴിമതിക്കും ജനപ്രതിനിധികൾക്കെതിരെ നടത്തിയ അതിക്രമത്തിനെതിരെ ഗ്രാമപഞ്ചായത്ത് മെമ്പർമാർ കൂട്ടധർണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രസിഡന്റ് സൂസൻ ഡാനിയേൽ ഉത്ഘാടനം ചെയ്തു. അധികാര ദുർവിനിയോഗം നടത്തി കസേരയിൽ തുടരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി എതിരില്ലാതെ പ്രമേയം പാസ്സാക്കി പഞ്ചായത്ത് ഡയറക്ടർക്കും ഡി ഡി പി നൽകിയിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു. സെക്രട്ടറി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണ്.
പ്രസിഡന്റിനോടും മെമ്പർമാരോടുമുള്ള മോശമായ പെരുമാറ്റം, അഴിമതി, പൊതു ജനങ്ങളോടുള്ള അപമര്യാതയായ പെരുമാറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കിയത്. തുടർച്ചയായി പഞ്ചായത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സെക്രട്ടറിയെ സ്ഥലം മാറ്റാത്ത പക്ഷം കൂടുതൽ സമര പരിപാടികളുമായി മുൻപോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമരത്തിൽ യു ഡി എഫ് അംഗങ്ങളായ തോമസ് മാത്യു, ദേവദാസ് മണ്ണൂരാൻ, മോളിക്കുട്ടി സിബി , എൽ ഡി എഫ് അംഗങ്ങളായ മാത്യൂസ് കല്ലുപ്പുര,ഡെയ്സി വർഗീസ്,ബി ജെ പി അംഗങ്ങളായ സുജ ഗിരിഷ്, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.






























