തൃശ്ശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചനയെന്ന് അനിൽ അക്കര എം.എൽ.എ. വടക്കാഞ്ചേരിയിലെ നിർമാണത്തിന്റെ മേൽനോട്ടം സർക്കാരിനല്ലെന്ന് പറയുന്നത് നുണയാണെന്നും മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് മേൽനോട്ടം വഹിക്കുന്നതെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ലൈഫ് മിഷൻ സിഇഒ തുടങ്ങിയവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ ജീവനക്കാരാണ് മിനിറ്റ്സ് നശിപ്പിക്കാൻ കൂട്ടുനിന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി തെളിയിക്കാൻ ഈ മിനിറ്റ്സാണ് ഏറ്റവും വലിയ തെളിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ ഏജൻസികൾ അടിയന്തരമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തന്റെ കൈവശമുള്ള രേഖകൾ കൈമാറുമെന്നും എം.എൽ.എ. പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ പാർപ്പിട സമുച്ചയത്തിനൊപ്പം നിർമിക്കുന്ന ആശുപത്രിക്ക് ഇതുവരെ ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനിൽ അക്കര ആരോപിച്ചു. അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണെന്നും എം.എൽ.എ. ആരോപിച്ചു. വടക്കാഞ്ചേരിയിലെ കെട്ടിടനിർമാണത്തിന് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി റെഡ്ക്രസന്റ് ഒരു രേഖയും നൽകിയിട്ടില്ല. സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയാണ് ചെയ്തതെന്നും അനിൽ അക്കര പറഞ്ഞു.