തിരുവനന്തപുരം : ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരീഷിനുനേരെ ബലാത്സംഗശ്രമം ഉണ്ടായെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് കാസര്‍കോഡ് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരനാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജനയെ കാണാനില്ലെന്ന് മുന്‍പ് അമ്മയില്‍നിന്ന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അവരെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഗാര്‍ഗി എന്നയാള്‍ക്കൊപ്പം പോകാനാണ് അഞ്ജനയ്ക്ക് കോടതി അനുമതി നല്‍കിയത്. അതിനു ശേഷമാണ് അഞ്ജനയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. കേസ് അന്വേഷിക്കുന്നത് ഗോവ പോലീസാണ്. കേരളത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അവരില്‍നിന്നു റിപ്പോര്‍ട്ട് തേടാനാവില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
അഞ്ജനയെ ഈ മാസം 13 നാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയതായിരുന്നു. മരിക്കും മുമ്പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. താന്‍ ഈ വിവരം അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഗാര്‍ഗി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ ഒപ്പമുള്ള ആരുമല്ല ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അഞ്ജനയ്ക്കു നേരെ ബലാല്‍സംഗ ശ്രമമുണ്ടായെന്ന വിവരം കൂടി പുറത്തുവരുന്നതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. എന്തുകൊണ്ടാണ് ഇതുവരെ ആരും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നു. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അഞ്ജനയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി അഞ്ജനയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാണ് സംരക്ഷണചുമതല ഏല്‍പ്പിച്ച് അവരെ ഗാര്‍ഗിക്കൊപ്പം വിട്ടത്.
തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചു. താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പോലീസ് അറിയിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഗോവയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അഞ്ജന വിളിച്ചിരുന്നുവെന്ന് അമ്മ മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ അവള്‍ക്കു തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അമ്മ പറഞ്ഞു.
മരിക്കുന്നതിനു തലേദിവസം അഞ്ജന വിളിച്ചതായും അമ്മ പറഞ്ഞു. ‘അമ്മേ, കാഞ്ഞങ്ങാടേക്ക് വണ്ടിയുമായി വരണം. ഞാന്‍ അങ്ങോട്ടുവരുന്നുണ്ട്. അമ്മയേയും അനിയത്തിയേയും കാണണം, നിങ്ങളുടെ കൂടെ ജീവിക്കണം. വളരെ സന്തോഷത്തിലായിരുന്നു അവള്‍. അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ മിനി പറഞ്ഞു.