ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും വിമര്‍ശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി അവരുടെ ചുമതലകളിൽ നിന്ന് പുറത്താക്കി. ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറഞ്ഞു. തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ “വാർ റൂമിനെയും” രൂക്ഷമായി വിമർശിച്ച് കല്യാണ്‍ രാമൻ രംഗത്തെത്തിയിരുന്നു.അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചു. പക്ഷെ കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ കല്യാണ്‍ രാമൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.