ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗാർകോവിൽ സ്വദേശിയായ ജമലയാണ് മരിച്ചത്. ജമലയുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിയുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയ്ക്ക് 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി യുവതിയുടെ അമ്മ പറയുന്നു.
പിന്നീട് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചപ്പോൾ മാല വിറ്റ് 5 ലക്ഷം രൂപ കൂടി നൽകി. വീണ്ടും പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞു. നിതിന്റെയും ജമലയുടെയും പ്രണയവിവാഹം ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജമലയുടെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം സ്വീകരിക്കാൻ തയാറാകാതെ ജമലയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. നിഥിനെയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണമാണ് തമിഴ്നാട്ടിൽ നടക്കുന്നത്.