അമേരിക്ക: അമേരിക്കയിലെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായ സർവകലാശാല വിദ്യാർത്ഥികളുടെ എണ്ണം 600 കടന്നു. സർവകലാശാലകൾ ഇസ്രയേൽ ബന്ധമുള്ള കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിറുത്തണമെന്നും ഗാസ യുദ്ധം തടയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇസ്രയേലിലെ സർവകലാശാലകളുമായുള്ള സഹകരണം നിറുത്തണമെന്നും ഇവർ പറയുന്നു. അറസ്റ്റിന് തയാറാണെന്നും എന്നാൽ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. അനുവാദമില്ലാതെ നടത്തുന്ന പ്രക്ഷോഭങ്ങൾ തടയാൻ വിവിധ സർവകലാശാലകൾ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇന്നലെ ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലടക്കം പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതക പ്രയോഗമുണ്ടായി. പ്രതിഷേധക്കാരിൽ ചിലർ കടുത്ത ജൂത വിരുദ്ധ ഭീഷണികൾ മുഴക്കിയതോടെയാണ് നടപടി.കഴിഞ്ഞയാഴ്ച കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം ന്യൂയോർക്ക്, യേൽ, സതേൺ കാലിഫോർണിയ, ടെക്സസ് തുടങ്ങി യു.എസിലെ 20ലേറെ സർവകലാശാലകളിലേക്ക് പടരുകയായിരുന്നു.