ദില്ലി : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ ആശുപത്രികളിലെ അതേ ബഹുമാനവും അംഗീകാരവും നിലവാരവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക് സഭയിൽ ശൂന്യവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും നഴ്‌സുമാർക്ക് അർഹമായ അന്തസ്സും അംഗീകാരവും നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ഞാൻ ഈ സഭയിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്. സർക്കാരിലും സ്വകാര്യമേഖലയിലും നഴ്‌സിങ് ജീവനക്കാർക്കായി സ്റ്റാൻഡേർഡ് നാമകരണം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ (ഐപിഎൻഎ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് ആവിശ്യപ്പെട്ടതനുസരിച്ച് 2016 സെപ്തംബർ 9 -ന് ഇറക്കിയ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാരിൽ ജോലി ചെയ്യുന്ന നഴ്സുമാർ അറിയപ്പെടുന്നത് നഴ്സിംഗ് ഓഫീസർ എന്ന നാമകരണത്തിലായിരിക്കും.
സർക്കാർ മേഖലയിൽ ഉത്തരവ് നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും ഈ ഉത്തരവ് നടപ്പാക്കണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ആണിക്കല്ലാണ്. പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തെ സേവിക്കുന്നതിൽ അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും സർക്കാർ സ്ഥാപനങ്ങളിലെ തങ്ങളുടെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ വിവേചനവും അംഗീകാരമില്ലായ്മയും നേരിടുന്നു. ഈ അസമത്വം അന്യായം മാത്രമല്ല നമ്മുടെ ആരോഗ്യമേഖലയിലെ അവരുടെ അമൂല്യമായ സംഭാവനകളെ തുരങ്കം വയ്ക്കുകയും ചെയ്യുന്നുവെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.