പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ വിജയം കരസ്ഥമാക്കുമെന്ന് ഡി.സി.സി നേതൃയോഗം വിലയിരുത്തി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉള്ളവരും ജോലി തേടി വിദേശങ്ങളിലേക്ക് പോയവരും സ്ഥലത്ത് സ്ഥിരമായി ഇല്ലാത്തവരും ആയ വോട്ടർമാരെ ലിസ്റ്റിൽ നില നിർത്തിയതും ശതമാനത്തിലെ കുറവിന് കാരണമായതായി യോഗം വിലയിരുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളോടുള്ള അതാതു പാർട്ടികളിലും മുന്നണിയിലുമുണ്ടായ എതിർപ്പ് വോട്ടിംഗ് ശതമാനത്തിലെ കുറവിന് മറ്റൊരു കാരണമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കെ.പി.സി.സി നിർദ്ദേശപ്രകാരം ബൂത്ത്തല വിലയിരുത്തലിനും കണക്കെടുപ്പിനുമായി മെയ് 10 ,11 തീയതികളിൽ അസംബ്ളി തലത്തിൽ സംയുക്ത ബ്ലോക്ക് കമ്മിറ്റികളും പതിനാറാം തീയതിക്കു മുമ്പായി ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും വിളിച്ച് ചേർത്ത് വിശദമായ വിലയിരുത്തൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുവാൻ കഠിന പ്രയഗ്നം നടത്തിയ ബൂത്ത് തലം മുതലുളള കോൺഗ്രസിന്റേയും ഘടകകക്ഷികളുടേയും നേതാക്കൾക്കും പ്രവർത്തകർക്കും യോഗം നന്ദി രേഖപ്പെടുത്തി. ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം നസീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ സ്ഥാനാർത്ഥി ആന്റോ ആന്റണി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ,മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.ശിവദാസൻനായർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാ മല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കു പുറം, ജോൺസൺ വിളവിനാൽ കെ.ജയവർമ്മ, റെജി തോമസ്, ടി.കെ.സാജു, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സജി കൊട്ടക്കാട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.