തിരുവനന്തപുരം: ബസുകളിലെ നിയമലംഘനം തടയാൻ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വേഗപ്പൂട്ടിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വാഹന ഉടമകൾ മാത്രമല്ല അതിന് സഹായം ചെയ്യുന്ന ഡീലർമാർക്കും വർക്ക് ഷോപ്പ് ഉടമകൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഇനി കേരളത്തിലുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.
രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും അയ്യായിരത്തിൽ നിന്നും 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നവംബർ ഒന്ന് മുതൽ മറ്റ് സംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങളും കേരളത്തിൽ നികതിയടക്കണം. എല്ലാ ആഴ്ചകളിലും അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്‌സുകളും നടത്തും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. വാഹനങ്ങൾക്ക് അനധികൃതമായി മാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയിലേക്ക് പോകുമ്പോൾ വിനോദ സഞ്ചാരത്തെ ബുദ്ധിമുട്ടിക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.