തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടു കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്.
കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സര്‍ക്കാര്‍ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും C W C ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെടുന്നു. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടു പേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. സർക്കാർ ആദ്യം പറഞ്ഞത് പോലെയല്ല അന്വേഷണം. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം.