കണ്ണൂർ : മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അർഹയായി കണ്ണൂർ സ്വദേശിനിയായ അനുശ്രീ. ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളിൽ ഒന്നാണ് മേരി ക്യൂറി ഫെല്ലോഷിപ്പ്. ഒരു കോടി രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. കണ്ണൂർ എസ്.എൻ കോളജ് വിദ്യാർഥിനിയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്പാട് രാമനിലയത്തിൽ കനകരാജിന്റെയും രാധികയുടെയും മകളായ എൻ. അനുശ്രീ. ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയിൽ തിയറിറ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സിൽ നാലുവർഷം ഗവേഷണം നടത്തുന്നതിനായിട്ടാണ് ഒരു കോടി രൂപയുടെ(1.21 ലക്ഷം യുറോ) മേരി ക്യൂരി ഡോക്ടറൽ ഫെല്ലോഷിപ്പിന് എൻ അനുശ്രീ അർഹയായത്.
നേരത്തെ ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങൾക്ക് സഹായിക്കുന്ന മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില അർഹയായിയിരുന്നു. ഒന്നര കോടി രൂപയാണ് ഗവേഷണ ഗ്രാൻറായി ലഭിക്കുക. ഹരിതഗൃഹ വാതകമായ മീഥെയ്നിൽ നിന്നും വൈദ്യുതിയുടെയും ചെലവ് കുറഞ്ഞ ഉൽപ്രേരകങ്ങളുടെയും സഹായത്തോടെ മെഥനോൾ ഇന്ധനം ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & നാനോടെക്നോളജിയിൽ (ഐ.സി.എന്‍ 2) രണ്ടു വർഷത്തെ ഗവേഷണത്തിനാണ് അവസരം. 165 312.96 യൂറോ (ഏകദേശം 1.5 കോടി രൂപ) യാണ് ഫെല്ലോഷിപ്പ് തുക.





























