കോന്നി : കോന്നി നിയോജകമണ്ഡലത്തിൽ പുതിയതായി അനുവദിച്ച സംസ്‌ഥാന സർക്കാർ അധീനതയിൽ ഉള്ള രണ്ട് നേഴ്സിങ് കോളേജുകൾക്കും അനുമതികൾ ലഭ്യമായതായും ഈ വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം സാധ്യമാക്കുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി, സീതത്തോട് എന്നിവിടങ്ങളിലായി സംസ്‌ഥാന സർക്കാർ അധീനതയിൽ ഉള്ള രണ്ട് നഴ്സിംഗ് കോളേജുകൾ ആണ് സർക്കാർ അനുവദിച്ചത്. കോന്നിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി. (SIMET)നഴ്സിംഗ് കോളേജും സീതത്തോട്ടിൽ സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസ് ( CPAS ) ചുമതലയിലുള്ള നേഴ്സിങ് കോളേജും ആണ് പ്രവർത്തനം ആരംഭിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിലെ നേഴ്സിങ് കോളേജിൽ 60 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീതത്തോട് കോളേജിൽ 30 സീറ്റുമാണ് അനുവദിച്ചിട്ടുള്ളത്. കേരള നഴ്സിംഗ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും പരിശോധനകൾ ആണ് ഇപ്പോൾ പൂർത്തിയായത്.
കോന്നി നേഴ്സിങ് കോളജിനായി മൂന്നേക്കർ സ്ഥലം മെഡിക്കൽ കോളേജിന് സമീപം അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ കോന്നി മെഡിക്കൽ കോളേജിന്റെ അക്കാഡമിക് ബ്ലോക്കിൽ രണ്ടാമത്തെ ഫ്ലോറാണ് നേഴ്സിങ് കോളേജിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ക്ലാസ് റൂം, ലാബ്,ഫാക്കൽട്ടി റൂം പ്രിൻസിപ്പൽ റൂം ടോയ്ലറ്റുകൾ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി, എക്സാമിനേഷൻ ഹാൾ എന്നിവ മെഡിക്കൽ കോളേജിന്റെ വിദ്യാർത്ഥികൾക്കൊപ്പം ഉപയോഗിക്കും. നഴ്സിംഗ് കോളേജിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ 17 ലക്ഷം രൂപ ചിലവിൽ എത്തിച്ചിട്ടുണ്ട്. എൽ.ബി.എസ് മുഖാന്തിരം വിദ്യാർത്ഥി പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2021 ൽ ആണ് സീതത്തോട്ടിൽ നഴ്സിംഗ് കോളേജ് ഗവൺമെന്റ് പ്രഖ്യാപിച്ചത്. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 14500 ചതുരശ്ര അടിയിലുള്ള 4 നില കെട്ടിടത്തിലാണ് നഴ്സിംഗ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കി ആരോഗ്യവകുപ്പ് നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്. നേഴ്സിങ് കൗൺസിൽ അംഗങ്ങൾ സീതത്തോട്ടിൽ എത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ആരോഗ്യ സർവകലാശാലയുടെ അന്തിമ പരിശോധനയും പൂർത്തിയാക്കിയെന്ന് എം.എൽ.എ അറിയിച്ചു. 30 സീറ്റാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രി പേരന്റ് ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജിൽ അഫിലിയേറ്റ് ചെയ്താണ് സീതത്തോട് നഴ്സിംഗ് കോളേജ് പ്രവർത്തിക്കുക. നിലവിൽ 45 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. സീതത്തോട് ഗ്രാമപഞ്ചായത്ത് 13 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും ഇലക്ട്രിഫിക്കേഷനും നടത്തിയിട്ടുണ്ട്.
മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ചൈൽഡ് ഹെൽത്ത് നഴ്സിംഗ്, ഒബ്സ്ട്രാ സ്ട്രിക്സ് &ഗൈനക്കോളജി, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്, മെഡിക്കൽ സർജിക്കൽ നഴ്സിംഗ്, ഫൗണ്ടേഷൻ ഓഫ് നഴ്സിംഗ് എന്നീ ഡിപ്പാർട്ട്മെന്റുകളാണ് നഴ്സിംഗ് കോളേജുകളിൽ പ്രവർത്തിക്കുക. ആദ്യവർഷം നേഴ്സിങ് ഫൗണ്ടേഷൻ ഡിപ്പാർട്മെന്റും മെഡിക്കൽ സർജിക്കൽ നഴ്സിംഗ് ഡിപ്പാർട്ട്മെന്റും ആണ് പ്രവർത്തിക്കുക. എൽ.ബി.എസ് മുഖാന്തരം ആണ് പ്രവേശന നടപടികൾ. രണ്ടു നഴ്സിങ് കോളേജുകളിലും ആവശ്യമായ ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവരുടെ നിരന്തരമായ ഇടപെടലുകൾ മൂലമാണ് ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനം സാധ്യമാക്കാൻ സാധിച്ചതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.