കോഴഞ്ചേരി: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഈ വർഷം ജൂലൈ 19 മുതൽ സെപ്തംബർ 16 വരെ നടക്കും. നൂറ്റാണ്ടുകളായി ആറന്മുള ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന വഴിപാടാണ് വള്ളസദ്യ. ഇഷ്ട കാര്യസിദ്ധി, സന്താന ലബ്ധി, സർപ്പദോഷമകറ്റൽ എന്നിവയ്ക്കായി ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് ഇത്. വഴിപാട് നടത്തുന്നവര്‍ക്ക് ഇഷ്ടമുള്ള പള്ളിയോടങ്ങൾക്ക് വള്ളസദ്യ സമർപ്പിക്കാം. പള്ളിയോട സേവാ സംഘവുമായി ബന്ധപ്പെട്ട 52 പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ സമർപ്പിക്കാൻ അവസരമുള്ളത്. വഴിപാട് സ്വീകരിച്ച് പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്ക് അമ്പലക്കടവിൽ സ്വീകരണം നല്കി ഭഗവാന് സദ്യ സമർപ്പിക്കുന്നതോടൊപ്പം കരക്കാർക്കും സദ്യ നല്കുന്ന വഴിപാട് ആണ് വള്ളസദ്യ.
നാല്പത്തിനാല് വിഭവങ്ങൾ ഇലയിൽ വിളമ്പുന്നതോടൊപ്പം 20 വിഭവങ്ങൾ പാടി ചോദിച്ച് ലഭ്യമാകുന്ന വിധത്തിലുമാണ് വള്ളസദ്യ ക്രമീകരിക്കുക. വഴിപാടുകാരന്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികൾക്കും കരക്കാർക്കുമായി നിയന്ത്രിച്ചാണ് സദ്യ നല്കുക. ഏറ്റവും കുറഞ്ഞത് 250 പേർക്കുള്ള വള്ള സദ്യയാണ് ഓരോ പള്ളിയോടത്തിനും സമർപ്പിക്കുന്നത്. ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന വള്ളസദ്യയ്ക്കായി 10000 രൂപ അടച്ച് പള്ളിയോട സേവാസംഘത്തിൽ വള്ളസദ്യ ബുക്ക് ചെയ്യാവുന്നതാണെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ അറിയിച്ചു.
ദിവസേന 15 വള്ളസദ്യകൾ വീതം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർസുമായി സഹകരിച്ചാണ് വള്ളസദ്യ വഴിപാടുകൾ നടത്തുകയെന്ന് പള്ളിയോട സേവാസംഘം ട്രഷറർ രമേശ് മാലിമേൽ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0468 2313010, 8281113010 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.





























