കൊച്ചി : ആലുവ തോട്ടുമുഖത്ത് മൊബൈൽ ഫോൺ നന്നാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ കടയിൽ ആക്രമണം. വിൽപ്പനയ്ക്കുവെച്ച ഫോണുകള്‍ ഉള്‍പ്പെടെ എറിഞ്ഞുടച്ചാണ് ആക്രമം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ നന്നാക്കാൻ കഴിയില്ല എന്നറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. അക്രമി കടയിലെ സാധനങ്ങൾ എറിഞ്ഞുടക്കുകയും ഉടമയെ മർദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ കേടാണെന്നും നന്നാക്കണമെന്നുമാവശ്യപ്പെട്ട് തോട്ടുമുഖം സ്വദേശികളായ സദാം, ശിഹാബ് എന്നിവരാണ് കടയിലെത്തിയത്. നന്നാക്കുന്നതിനായി ആയിരം രൂപ മുൻകൂറായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഫോൺ പരിശോധിച്ചതിന് ശേഷം നന്നാക്കാൻ കഴിയില്ലെന്ന് കടക്കാരൻ അറിയിക്കുകയായിരുന്നു. മുൻകൂറായി നൽകിയ പണം തിരികെ നൽകുകയും ചെയ്തു.
തുടർന്ന് അക്രമികൾ കടയുടമയെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്നവർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കടയിലെ പല സാധനങ്ങളും എറിഞ്ഞുപൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടിയെടുക്കുമെന്നാണ് ആലുവ ഈസ്റ്റ് പോലീസ് വ്യക്തമാക്കുന്നത്.