ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കുമളിയിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പനെത്തിയതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർഹൗസിന് സമീപത്തെ വനത്തിലാണ് അരിക്കൊമ്പനുള്ളത്. ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരമെങ്കിലും കൂടുതൽ ദൂരം നീങ്ങിയിട്ടില്ല. കേരള വനംവകുപ്പിന് പുറമേ തമിഴ്‌നാട് വനം വകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്.
ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നലിന് പുറമെ വി.എച്ച്എഫ് ആന്റിനകൾ ഉപയോഗിച്ചുമാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. നിലവിലുള്ളയിടത്ത് നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയാൽ ചിന്നക്കനാലിലെത്താനുള്ള സാധ്യതയുമുണ്ട്. അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചനകളുണ്ടായിരുന്നു. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാത ആന മുറിച്ചു കടന്നതായും അധികൃതർ മനസ്സിലാക്കി.
ജിപിഎസ് കോളറിലെ വിവരങ്ങൾ പ്രകാരമാണ് അരിക്കൊമ്പൻ നിലയുറപ്പിച്ച ഇടം തിരിച്ചറിയുന്നത്. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് എത്താനുളള സാധ്യത കൂടുകയാണെന്ന് ആനിമൽ സയൻറിസ്റ്റായ വിജയകുമാർ ബ്ലാത്തൂർ പറഞ്ഞിരുന്നു. ഏഴു ദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.





























