അമൃത്സർ: പാകിസ്താൻ്റെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസി(ഐഎസ്ഐ)ന് വിവരങ്ങൾ ചോർത്തി നൽകിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഇന്ത്യൻ ആർമിയിലെ ഗുർപ്രീത് ഗോപിയാണ് അറസ്റ്റിലായത്. ‘ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ഗുർപ്രീത് ഗോപിക്ക് ഐഎസ്‌ഐ ബന്ധങ്ങളുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ധരിവാൾ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്ത് സാഹിൽ മാസിഹുമായി സംശയാസ്പദമായ രീതിയിൽ ഗുർപ്രീത് പണമിടപാടുകൾ നടത്തിയിരുന്നു’. അമൃത്സർ റൂറൽ പോലീസ് എസ്‌എസ്‌പി മനീന്ദർ സിംഗ് എഎൻഐയോട് പറഞ്ഞു. ഗുർപ്രീതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആർ ഇട്ട് ഇയാളെ അറസ്റ്റ് ചെയ്തതെന്നും സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എസ്‌എസ്‌പി പറഞ്ഞു. ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് ചാരവൃത്തിയിൽ ഏർപ്പെട്ടതായി സംശയിക്കുന്ന രണ്ടുപേരെ അമൃത്സറിൽ നിന്നുതന്നെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗുർപ്രീത് സിംഗ് എന്ന ഗോപി ഫോജി, സാഹിൽ മാസിഹ് എന്ന ഷാലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ‘പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസുമായി ബന്ധപ്പെട്ട ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന രണ്ട് പേരെ അമൃത്സർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു’, എന്ന് പഞ്ചാബ് ഡിജിപി എക്‌സിൽ കുറിച്ചിരുന്നു.