തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ് ഡി പാണഞ്ചേരിക്കെതിരെയും പാർട്ണറായ പാണഞ്ചേരി റാണിക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. നിക്ഷേപ സംഖ്യ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് ബിജിമോൾ ഫയൽ ചെയ്ത ഹർജിയിൽ നിക്ഷേപ സംഖ്യയായ 47,00,000 രൂപയും നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 5,000 രൂപയും അടക്കം നാൽപ്പത്തിയൊമ്പത് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധിപ്രകാരം എതിർകക്ഷികൾ സംഖ്യ നൽകിയില്ല.
വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു മെമ്പർമാരായ ശ്രീജ. എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. എ. ഡി. ബെന്നി ഹാജരായി.