ഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായാല്‍ അവിടെനിന്ന് ഭരണംതുടരുന്നതിന് ഭരണഘടനാപരമായോ നിയമപരമായോ തടസ്സങ്ങളില്ലെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു . പക്ഷെ ജയില്‍ച്ചട്ടങ്ങള്‍ പാലിച്ചുള്ള ഭരണനിര്‍വഹണം എളുപ്പമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക കുറ്റകൃത്യക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പ്രാഥമിക അന്വേഷണം നേരിടുന്ന കെജ്രിവാള്‍ കുറ്റാരോപിതന്‍ മാത്രമേ ആകുന്നുള്ളൂവെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് പറഞ്ഞു. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റാരോപിതനായെന്ന കാരണത്താന്‍ എം.എല്‍.എ.സ്ഥാനം നഷ്ടപ്പെടില്ല. ജനപ്രതിനിധികള്‍ക്കെതിരേ കുറ്റംചുമത്തിയാല്‍ അവരെ അയോഗ്യരാക്കണമെന്ന് പത്തുവര്‍ഷംമുമ്പ് നിയമകമ്മിഷന്‍ ശുപാര്‍ശചെയ്‌തെങ്കിലും കേന്ദ്രം നടപടി കൈക്കൊണ്ടിട്ടില്ല.
അതിനാല്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുക, പാര്‍ട്ടി അല്ലെങ്കില്‍ രാഷ്ട്രപതി രാജിയാവശ്യപ്പെടുക, സ്വയം രാജിവെക്കുക തുടങ്ങിയവയിലൂടെമാത്രമേ കെജ്രിവാളിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടൂ. സഭയില്‍ കൃത്യമായ ഭൂരിപക്ഷമുള്ളതിനാല്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ആശങ്ക ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടാ. ഭരണഘടനയിലെ അനുച്ഛേദം 339 (എ.ബി.) (ബി) യില്‍ ‘ശരിയായ ഭരണം’ എന്ന പദം നിര്‍വചിക്കപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി ജയിലായ സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താം. ഇതിന് ലെഫ്. ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോട് ആവശ്യപ്പെടാം. എന്നാല്‍, ഭരണഘടനാ സംവിധാനങ്ങള്‍ തകരാറിലാകാത്തതിനാല്‍ രാഷ്ട്രപതിഭരണം ഈ കേസില്‍ ബാധകമല്ല. ജയിലിലുള്ള കെജ്രിവാള്‍ എന്ത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിയായി തുടരുന്നതെന്ന് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി (കോ വാറന്റോ) ഫയല്‍ ചെയ്യാമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ പറയുന്നു. ഇതിലെ തീരുമാനം പൂര്‍ണമായും കോടതിയുടെ വിവേചനാധികാരമാണ്.





























