തിരുവനന്തപുരം: മീനാങ്കൽ സ്വദേശിയായ മുകുന്ദകുമാറിനെ ആയുധങ്ങൾ ഉപയോഗിച്ച് തലയിലും ദേഹമാസകലവും ഗുരുതരമായി പരുക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ മീനാങ്കൽ ബിജു, ഉദയകുമാർ എന്ന അനിൽ കുമാർ, അമ്പിളി എന്ന സനൽകുമാർ, മോനി എന്ന അഖിൽ, കുട്ടൻ എന്ന സഞ്ചു, ഗോപു സി നായർ എന്നിവരെയാണ് തിരുവനന്തപൂരം അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടത്. 2023 മെയ് 4 ന് മീനാങ്കൽ എ.കെ.ജി സ്മാരക സ്തൂപത്തിന്റെ സമീപം വെച്ചായിരുന്നു സംഭവം.
ആര്യനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്ന് ഇൻസ്പെക്ടർമാരായിരുന്ന കെ എസ് അരുൺ, എസ് സുരേഷ് കുമാര്‍, എസ് ഐ ആയിരുന്ന എസ് ശ്രീജിത്ത് എന്നിവരാണ് അനേഷണം നടത്തി കുറ്റപത്രം നൽകിയത്. കേസ് അന്വേഷണം നടത്തിയ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവും കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് അനുസൃതമായ തെളിവുകൾ ഹാജരാക്കുന്നതിൽ വീഴ്ച ഉണ്ടായതും ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നുമുള്ള പ്രതിഭാഗം വാദം പരിഗണിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സറീന എസ് ഇടമരത്ത്, അനീസ് റഷീദ്, മഹാദേവൻ ചെമ്പഴന്തി എന്നിവർ ഹാജരായി.






























