പത്തനംതിട്ട : അമൃത് 2.O പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് 8 കോടി 50 ലക്ഷം രൂപ അധികം ലഭിക്കും. നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി നഗരസഭ ആവശ്യപ്പെട്ട തുകയ്ക്കാണ് സംസ്ഥാനതല സാങ്കേതിക സമിതി അംഗീകാരം നൽകിയിരിക്കുന്നത്. ഉയർന്ന സ്ഥലങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥല ഉടമകൾ ഭൂമി സൗജന്യമായി നഗരസഭയ്ക്ക് കൈമാറും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച 21 കോടിയിൽ നിന്ന് ജലസംഭരണി നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നഗരസഭ കൂടുതൽ തുകക്കായി അമൃത് മിഷനെ സമീപിച്ചത്. അപേക്ഷയ്ക്ക് ഹൈപവർ കമ്മിറ്റി അന്തിമ അംഗീകാരം നൽകുന്നതോടെ പുതിയ ജലസംഭരണികളുടെ നിർമ്മാണം വേഗത്തിലാകും.
പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്ന് ഘട്ടങ്ങിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിലുൾപ്പെട്ട പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമ്മാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. പുതിയ ജലസംഭരണികളുടെ നിർമ്മാണത്തിന് ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ഈ മാസം തന്നെ ലഭിക്കുമെന്നാണ് നഗരസഭാ ഭരണ സമിതി പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ ഭാവി ആവശ്യകത കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു സമഗ്ര കൂടിയുള്ള പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്പൂർണ്ണ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ പൂർത്തിയാക്കുന്ന മികച്ച മാതൃകയും നഗരസഭ മുന്നോട്ടു വെക്കുകയാണ് എന്ന് ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ പറഞ്ഞു.