ശബരിമല : ഭസ്മക്കുളം യഥാസ്ഥാനത്ത് പുനർനിർമ്മിക്കണമെന്ന ദേവപ്രശ്ന വിധിപ്രാവർത്തികമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. മാളികപ്പുറം ഫ്ളൈ ഓവർ നിർമ്മാണത്തിന് വേണ്ടിക്ഷേത്രത്തിന്റെ വടക്ക് – പടിഞ്ഞാറ് ഭാഗത്ത് പുരാതനമായി നിലനിന്നിരുന്ന ഭസ്മക്കുളം മൂടുകയായിരുന്നു. പകരം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ കുളം നിർമ്മിച്ചു. ഭസ്മക്കുളത്തിൽ കുളിച്ചാൽ സർവരോഗങ്ങളും മാറുമെന്ന വിശ്വാസത്തിന് അപമാനമായി മാറുകയാണ് ഇപ്പോഴത്തെ കുളം. ഈ മണ്ഡലകാലത്തിന് മുമ്പ് ഭസ്മക്കുളം പുനർ നിർമ്മിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിരുന്നങ്കിലും കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതിരുന്നതിനെ തുടർന്ന് നിയമ തടസങ്ങൾ ഉണ്ടായി. എന്നാൽ ഇത് പരിഹരിക്കാൻ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.
ഭസ്മക്കുളത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സോപാനം കഴുകുമ്പോൾ അരവണ പ്ളാന്റിന് സമീപത്തെ പടിക്കെട്ടിലൂടെ മലിനജലം ഭസ്മക്കുളത്തിലേക്ക് ഒഴുകിയിറങ്ങും. ഇവിടെ ഓടയുണ്ടെങ്കിലും ഫലപ്രദമല്ല. മലിനജലം പമ്പ് ചെയ്ത് മാറ്റുന്നതിന് സ്ഥാപിച്ചിട്ടുള്ള മോട്ടോറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നിന് സ്ഥാപിച്ചിരിക്കുന്ന വാട്ടർ ഫൗണ്ടെൻ മോട്ടോർ പമ്പിന്റെ ചില വാൽവുകൾ അടഞ്ഞ നിലയിലായിരുന്നു. തീർത്ഥാടകരാണ് പലപ്പോഴും മരച്ചില്ലകളും മറ്റും ഉപയോഗിച്ച് വാൽവിലെ തടസം നീക്കുന്നത്.