കോന്നി : ആധുനിക ലോകത്ത് അറിവ് വിരൽതുമ്പിൽ എത്തുമ്പോൾ തറയിൽ വിരിച്ച മണലിൽ അഞ്ച് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നതിന്റെ പാരമ്പര്യം അവകാശപെടാനുണ്ട് കോന്നി ഗ്രാമപഞ്ചായത്തിൽ ഞള്ളൂരിലെ പുത്തൻവീട്ടിൽ തങ്കമണി (70) എന്ന ആശാട്ടിക്ക്. പ്ലേ സ്‌കൂളുകളും അംഗൻവാടികളും എല്ലാം ആധുനിക ലോകം കൈയ്യടക്കിയപ്പോൾ ഒരു കാലത്ത് കേരളത്തിന്റെ ആദ്യ ഗുരുകുലം ആയിരുന്ന ആശാൻ പള്ളിക്കൂടങ്ങളും വിസ്‌മൃതിയിലാണ്ടു.
എന്നാൽ അഞ്ച് തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ തങ്കമണി എന്ന ആശാട്ടി സ്വന്തം വീട്ടിൽ നടത്തുന്ന ആശാൻ പള്ളിക്കൂടം ഇപ്പോഴും സജീവമാണ്. പതിനഞ്ച് കുരുന്നുകൾ ഇവിടെ അക്ഷര മധുരം നുകരുവാൻ എത്തുന്നുണ്ട്. പനയോലയിൽ നാരായം കൊണ്ടെഴുതുന്ന ഹരീശ്രീ ഗണപതായേ നമഃ എന്ന് തുടങ്ങുന്ന അക്ഷരകൂട്ടുകൾ കുരുന്നുകൾ ഏറ്റുചൊല്ലുകയും മണലിൽ എഴുതി ഹൃദീസ്ഥമാക്കുകയുമാണ് ഇവിടെ. പതിനാറാമത്തെ വയസിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുവാൻ തുടങ്ങിയതാണ് തങ്കമണി എന്ന ആശാട്ടി.
വെട്ടൂരിലെ സ്വന്തം വീട്ടിൽ ആയിരുന്നു ആദ്യത്തെ ആശാൻ പള്ളിക്കൂടം പതിനാറാമത്തെ വയസിൽ അമ്മയുടെ ചുവട്പിടിച്ചാണ് തങ്കമണി എന്ന ആശാട്ടിയും നിലത്ത്എഴുത്ത് ലോകത്തേക്ക് കടന്നുവരുന്നത്. കുസൃതി കുരുന്നുകളായ അന്നക്കുട്ടിയും ഹന്നയും ആദിലക്ഷ്മിയും ജൂവലും അക്ഷിതയും ഭദ്രയും എല്ലാം ഞള്ളൂരിലെ ആശാൻപള്ളികൂടത്തിൽ പഠിക്കുവാൻ എത്തുന്നുണ്ട്. രണ്ട് ബാച്ചുകൾ ആയാണ് പഠിപ്പിക്കുന്നത്.
ഏഴ് സെന്റ് വസ്തുവിൽ നിലനിൽക്കുന്ന വീട്ടിലാണ് തങ്കമണി ആശാട്ടിയും ഭർത്താവ് കെ ജി രാജനും താമസിക്കുന്നത്.ചെറിയ വീട്ടിൽ കുട്ടികൾക്ക് ഇരിക്കുവാൻ ഇടമില്ലാത്തതിനാൽ അടുക്കളയുടെ മൂലയിൽ ആണ് കുട്ടികളെ പഠിപ്പിക്കുന്നത്.കുട്ടികളെ ഇരുത്തി പഠിപ്പിക്കുവാൻ ഒരു സൗകര്യം ഉണ്ടാകണം എന്നതാണ് തങ്കമണി ആശാട്ടിയുടെ ആവശ്യം.ഒരു ഉപജീവനമാർഗ്ഗം എന്നതിൽ ഉപരി ആരോഗ്യമുള്ള കാലത്തോളം ആശാൻ പള്ളിക്കൂടത്തിൽ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുമെന്നും തങ്കമണി ആശാട്ടി പറയുന്നു.