ഇസ്ലാമാബാദ്: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മൂന്ന് തവണ അമേരിക്കയിലെത്തിയ പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ സ്വന്തം രാജ്യത്തു നിന്ന് വിമർശനം. ഏറ്റവും ഒടുവിലെ സന്ദർശനത്തിനിടെ പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിൾ അടങ്ങിയ പെട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ തുറന്നതാണ് രാഷ്ട്രീയ കോളിളക്കത്തിന് കാരണം. രാഷ്ട്രീയമായി പാകിസ്ഥാന് നാണക്കേടായി മാറിയ പ്രവൃത്തി എന്നാണ് പാർലമെന്റിൽ ഉയർന്ന വിമർശനം.
സെനറ്റർ ഐമൽ വലി ഖാൻ പാർലമെന്‍റിൽ പറഞ്ഞത് അസിം മുനീർ ഒരു “വിൽപനക്കാരനെപ്പോലെ” പെരുമാറി എന്നാണ്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് “നാടകീയ രംഗം കാണുന്ന ഒരു മാനേജരെപ്പോലെ” നോക്കി നിന്നുവെന്നും വിമർശിച്ചു. കരസേനാ മേധാവി എന്ത് അധികാരത്തിലാണ് വിദേശ നേതാക്കളുമായി ചർച്ച നടത്തുന്നതെന്നും ഭരണഘടനയോടും പാർലമെന്റിനോടുമുള്ള അവഹേളനമാണ് ഇതെന്നും സെനറ്റർ പറഞ്ഞു.





























