ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക് കടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത നടപടി വരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക് കടക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം തുക പിടിച്ച് ആദ്യ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് സർക്കാരിൻ്റെ നീക്കം. വിവാഹമോചനം നേടാതെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ തീരുമാനം.ഒരു സർക്കാർ ജീവനക്കാരൻ നിയമപരമായി വിവാഹമോചനം നേടാതെ ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ അനൗദ്യോഗികമായി വിവാഹം ചെയ്യുകയുമാണെങ്കിൽ, ഭാര്യയുടെ അപേക്ഷാ പ്രകാരം, ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് 20 ശതമാനം തുക പിടിച്ച് ആദ്യ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും’- മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
വിവാഹമോചനക്കേസ് കോടതിയുടെ മുമ്പാകെ എത്തിയാലും ശമ്പളം പിടിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിവാഹമോചന നടപടിക്രമങ്ങൾ പൂർത്തിയാകുംവരെ ആദ്യ ഭാര്യ സാമ്പത്തിക സഹായമില്ലാതെ തുടരുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സമാന നീക്കം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സൂചിപ്പിച്ചു.






























