തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. പിണറായിയുടെ ശൈലിക്കെതിരെയും, ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതിനെ എതിർക്കാതിരുന്ന എം.വി ഗോവിന്ദന്റെ നിലപാടിനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ വിമർശനങ്ങൾ ഉണ്ടാകും. തിരുത്തലിന്റെ ഭാഗമായി പ്ലീനം വിളിക്കണമോ എന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. പതിവിൽ നിന്ന് വിപരീതമായി തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങൾ താഴെത്തട്ടിൽ നിന്ന് കേട്ട് മേൽത്തട്ടിൽ വന്നു വിലയിരുത്തുന്ന രീതിയാണ് ഇത്തവണ സിപിഎം സ്വീകരിച്ചിട്ടുള്ളത്. പാർട്ടിയുടെ എല്ലാ അംഗങ്ങൾക്കും തുറന്നു വിമർശിക്കാനുള്ള സ്വാതന്ത്ര്യം നേതൃത്വം നൽകുകയും ചെയ്തു. -ഇതുവരെ ഇല്ലാതിരുന്ന സ്വാതന്ത്ര്യം കിട്ടിയതോടെ നേതാക്കൾ തുറന്നടിച്ചു.
എം.വി ഗോവിന്ദനെയും പിണറായി വിജയനേയും ലക്ഷ്യം വച്ചായിരുന്നു ചർച്ചകൾ ഏറെയും. അപ്പോഴും സ്വയം വിമർശനത്തിന്റെ സ്വഭാവം കീഴ് ഘടകങ്ങളിലെ പല ചർച്ചകളിലും കണ്ടില്ല. തങ്ങൾക്കും തെറ്റുപറ്റിയിട്ടുണ്ട് അംഗീകരിക്കാൻ കീഴ്ഘടകങ്ങളിലെ നേതാക്കൾ തയ്യാറായിട്ടില്ല എന്നതാണ് ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമ്പോൾ മനസ്സിലാകുന്നത്.






























