തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ജൂൺ 10-നു തുടങ്ങിയേക്കും. ജൂലായ് അവസാനംവരെ നീളുന്ന രീതിയിൽ സമ്മേളനം ക്രമീകരിക്കാനാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ജൂലായ് 31-നകം ധനാഭ്യർഥന ചർച്ചകൾ പൂർത്തിയാക്കി ധനബില്ലും പാസാക്കി പിരിയാനാണ് ആലോചിച്ചിട്ടുള്ളത്. ശുപാർശ മന്ത്രിസഭ പരിഗണിച്ചശേഷമാകും അന്തിമതീരുമാനം. നിയമസഭയുടെ ശങ്കരനാരായണൻതമ്പി ഹാളിൽ ലോകകേരളസഭ ജൂൺ 13 മുതൽ 15 വരെ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എ.മാരും ലോകകേരളസഭയിൽ പങ്കെടുക്കുന്നുണ്ട് അതിനാൽത്തന്നെ ജൂൺ 10-നു നിയമസഭാസമ്മേളനം തുടങ്ങിയശേഷം ലോകകേരള സഭയ്ക്കായി 12-ന് അവസാനിപ്പിച്ച് പതിനെട്ടിനോ പത്തൊമ്പതിനോ വീണ്ടും ചേരാനാണ് പരിഗണിക്കുന്നത്. ധനാഭ്യർഥന ചർച്ചകൾക്കായി 13 ദിവസം വേണം. ധനവിനിയോഗബില്ലും ധനബില്ലും പാസാക്കാനും മൂന്നുദിവസം വേണം. മറ്റുബില്ലുകൾ കൂടി പരിഗണിക്കേണ്ടതുണ്ടെങ്കിൽ 22 ദിവസമെങ്കിലും സഭ ചേരണമെന്നാണ് കരുതുന്നത്. ബജറ്റ് അവതരിപ്പിക്കാനായി നേരത്തേ ചേർന്ന സമ്മേളനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് നാലുമാസത്തെ വോട്ട്ഓൺ അക്കൗണ്ട് പാസാക്കി പിരിയുകയായിരുന്നു.
നിയമസഭാസമ്മേളനത്തിനിടെ ജൂൺമാസംതന്നെ രാജ്യസഭാ തിരഞ്ഞെടുപ്പും നടക്കും. ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ അംഗത്വ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജ്യസഭാതിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് തീയതി വൈകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും.