ദില്ലി : കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്. ഡൽഹി മുംബൈ ലക്നൗ എന്നിവിടങ്ങളിലെ ആകെ 752 കോടിയുടെ സ്ഥാവര സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടർമാർ. ഖാർഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേർണലിന്റെ ഡയറക്ടർമാരാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നീക്കം.
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. അതിന്റെ ഹോൾഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. 2013ൽ ഡൽഹി കോടതിയിൽ ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചായിരുന്നു പരാതി. കേസിൽ സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 2015 ഡിസംബറിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികൾക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും എന്നായപ്പോൾ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളുമുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി. തയ്യാറെടുക്കുന്നത്.





























