പുളിക്കീഴ് : പരുമലയില്‍ പാതി വഴിയില്‍ നിർമാണം മുടങ്ങി വാതകശ്മശാനം. ബർണർകൂടി സ്ഥാപിച്ചാൽ പ്രവർത്തനം തുടങ്ങാമെന്ന ഘട്ടത്തിൽ നിലച്ചതാണ് ശ്മശാനത്തിന്റെ പണികൾ. പണികളിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതോടെയാണ് നിർമാണം നിലച്ചത്. തിരുവനന്തപുരം റീജണൽ എൻജിനിയറിങ് കോളേജ് പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് അംഗീകാരമായി പരുമലയിലാണ് ശ്മശാനം നിർമിക്കാൻ തുടങ്ങിയത്. 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചു. ഒരേസമയം ആറ് മൃതദേഹംവരെ സംസ്‌കരിക്കാവുന്ന രീതിയിൽ നിർമാണം തുടങ്ങിയ ശ്മശാനത്തിന്റെ നിർമാണത്തിലെ താളപ്പിഴകളാണ് വിനയായത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കടപ്ര പഞ്ചായത്തിന്റെയും പദ്ധതിയിലുൾപ്പെടുത്തി 40 ലക്ഷം രൂപയ്ക്കാണ് പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. സ്വകാര്യ സ്ഥാപനത്തിനായിരുന്നു നിർമാണച്ചുമതല.
ഇവരിൽനിന്ന് സിവിൽ ജോലികൾ ഏറ്റെടുത്ത മറ്റൊരു സ്ഥാപനം നിർമാണത്തിൽ ക്രമക്കേടുനടത്തിയെന്ന് ആരോപണം ഉയർന്നു. രണ്ട് തവണയായി കരാർ എടുത്ത സ്ഥാപനത്തിന് പഞ്ചായത്ത് 16 ലക്ഷം രൂപ കൈമാറി. പിന്നീടുനടന്ന ഓഡിറ്റിങ്ങിൽ ഇത്രയും തുകയുടെ നിർമാണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ക്രമക്കേട് പുറത്തായത്. അതോടെ പണികൾ നിർത്തി. വിശദമായ പരിശോധനയ്ക്ക് പഞ്ചായത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശം വന്നു. നിർമിച്ച കെട്ടിടത്തിന് വേണ്ടത്ര അടിത്തറപോലും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സബ്ജക്ട് കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് എൻജിനിയറിങ് കോളേജിന്റെ പരിശോധന നടന്നത്. റിപ്പോർട്ട് അനുകൂലമായാൽ ബാക്കി പണംകൂടി കണ്ടെത്തി നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതർ പ്രതീക്ഷിക്കുന്നത്.





























