ചെങ്ങന്നൂർ : ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ വനിതാ മുൻസിഫിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസ്യുടെ ചേമ്പറിൽ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെത്തിയ പ്രതി മുൻസിഫിന്റെ ചേമ്പറിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമിക്കാനെത്തിയ പ്രതിയെ കണ്ട് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫിസിലേക്ക് ഓടിക്കയറിയ അമല ലോറൻസിന് ഓട്ടത്തിനിടെ വീണ് പരിക്കേറ്റു. ഈ സമയം ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിനിടയിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി. പ്രതിയുടെ കോട്ടിന് ഉൾവശത്ത് ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി നിലത്ത് വീണ് ഉടയുകയും ചെയ്തു. മുൻസിഫിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ കോടതി ജീവനക്കാരും സമീപമുള്ള ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ ജഡ്ജിയും, കോടതി ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് കോടതി നടപടികൾ നിർത്തി വെച്ചു.
കോടതിപോലുള്ള അതീവ സുരക്ഷ ആവശ്യമായ സ്ഥലത്തിനുള്ളിൽ നടന്ന ആക്രമണം നിയമവൃത്തങ്ങളിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.






























