ദുബായ്: ലോകരാജ്യങ്ങളുടെ കടുത്ത സമ്മർദത്തിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് യു.എൻ. ഗസ്സയിലെ ആക്രമണം ആറാം മാസത്തിലേക്ക് കടക്കെ, ക്രൂരത അവസാനിപ്പിക്കാൻ ഇസ്രായേലിനോട് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്. സിവിലിയൻ സമൂഹത്തിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനുള്ള ആയുധവിൽപന ലോകരാജ്യങ്ങൾ നിർത്തി വെക്കണമെന്ന പ്രമേയം യു.എൻ ഹ്യൂമൻറൈറ്റ്സ് കൗൺസിൽ പാസാക്കി. 47 അംഗ ഹ്യൂമൻറൈറ്റ്സ് കൗൺസിലിൽ ആറിനെതിരെ 28 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്ക, ജർമനി ഉൾപ്പെടെ 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഇസ്രായേൽ കൗൺസിലിനെ അറിയിച്ചു. പ്രമേയം നടപ്പാക്കാൻ ബാധ്യതയില്ലെങ്കിലും ഇസ്രായേലിന് നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണിത്. യു.എൻ രക്ഷാസമിതിയും ഇസ്രായേൽ നടപടികളെ രൂക്ഷമായി വിമർശിച്ചു. 33,000 മനുഷ്യരെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനിക നടപടി അന്തർദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യയും ചൈനയും രക്ഷാസമിതിയിൽ വിമർശിച്ചു.





























