ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കുനേരെ ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്‌കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്റ്റർ റോഷ്‌നി മിൻജുമാണ് അക്രമിക്കപ്പെട്ടത്. മതപരിവർത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് തടഞ്ഞുവെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുന്നത്. മിർപുരിൽ നിന്ന് വാരാണസിയിലേക്ക് പോകാൻ മൗ ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത്.
തുടർന്ന് കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അക്രമം നടത്തിയവർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല.