ടെൽ അവീവ് : ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം. ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ശത്രുപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ അയക്കാന്‍ മടിക്കുന്ന നാറ്റോ സഖ്യകക്ഷികളുടെ നിലപാട് ‘ഭീരുത്വമെന്നും ട്രംപ് വിമര്‍ശിച്ചു.






























