മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണകൂടം നടത്തിയ പരിശോധനയിൽ പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമിച്ചതായി കണ്ടെത്തി. കാലാവധി കഴിഞ്ഞ 4,942 കാർട്ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. 75 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണിവ. നവി മുംബൈയിലെ തുർബെ ടിടിസി ഇൻഡസ്ട്രിയൽ ഏരിയയിലെ സാധന എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലായിരുന്നു പരിശോധന. ഉൽപ്പന്നങ്ങളിൽ അച്ചടിച്ചിരുന്ന യഥാർഥ തീയതികൾ മായ്ച്ച് പുതിയ സ്റ്റിക്കറുകൾ പതിച്ച നിലയിലാണ് സാധനങ്ങൾ കണ്ടെത്തിയത്.
പാക്കറ്റുകളിൽ അച്ചടിച്ചിരുന്ന നിർമ്മാണ തീയതിയും കാലാവധി തീയതിയും മാറ്റി പുതിയ വിവരങ്ങൾ ചേർക്കുന്നതിനായി ഇങ്ക്ജെറ്റ് പ്രിന്ററുകൾ, തിന്നർ എന്നിവ ഉപയോഗിച്ചിരുന്നതായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ഉൽപ്പന്നങ്ങളിലെ ചേരുവകൾ, പോഷകമൂല്യം തുടങ്ങിയ വിവരങ്ങളടങ്ങിയ യഥാർഥ ലേബലുകളും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ സാധനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.































