കൊല്ലം : ചവറ സ്വദേശിയായി മദ്രസ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ അയൽവാസിയുടെ ശ്രമം. വട്ടത്തറ സ്വദേശി സലീമിന്റെ മകൻ സുഫിയാന് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസിയായ ഷാനവാസിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു. 11 കാരനായ സൂഫിയാൻ മദ്രസയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിയുടെ അതിക്രമം. കത്തിയുമായി എത്തി കുട്ടിയുടെ നെഞ്ചിലും മുതുകിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും പ്രതി മുറിവേൽപ്പിച്ചു. സൂഫിയാന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ നീണ്ടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി മദ്രസയിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു ബൈക്കിലെത്തി പ്രതിയുടെ ആക്രമണമെന്ന് രക്ഷിതാവ് പറയുന്നു. കഴുത്തിന് നേരെ കത്തി വീശിയപ്പോൾ ഒഴിഞ്ഞ് മാറിയതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും വീട്ടുകാർ പറയുന്നു. കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിച്ചു. സൂഫിയാന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ മുൻപ് ഷാനവാസ് അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിച്ചിരുന്നു. ഈ സംഭവത്തിലും കേസ് നിലനിൽക്കുന്നുണ്ട്. കഞ്ചാവ് കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ഷാനവാസ് എന്ന് പോലീസ് പറയുന്നു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു.