ചെങ്ങന്നൂര്‍ : സത്യസന്ധതയ്ക്ക് ആദരവ് ഏറ്റുവാങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര്‍ നഗരസഭ നാലാം വാർഡിൽ ളാഹാശ്ശേരി, കോടിയാട്ടുകര, ചേരിയിൽവീട്ടില്‍ എസ്.വേണുഗോപാല്‍ (55) ആണ് ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ ആറു മാസമായി രോഗം മൂർശ്‌ചിച്ചതിനെത്തുടര്‍ന്ന് ഏക വരുമാനമാര്‍ഗ്ഗമായ ഓട്ടോറിക്ഷപോലും ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മരുന്നുകള്‍, കുത്തിവയ്പ്, ഡയാലിസിസ് എന്നിവയുടെ ചെലവുകള്‍ക്കായിത്തന്നെ പ്രതിമാസം 50000 ത്തോളം രൂപ ചെലവുവരും. അടിയന്തരമായി കിഡ്‌നി മാറ്റിവയ്ക്കാന്‍ എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 20 ലക്ഷം രൂപ ഉടൻ ആവശ്യമാണ്. ഭാര്യ അനിത കിഡ്‌നി നല്‍കാന്‍ തയ്യാറാണ്. എന്നാൽ ഇതിനായുള്ള പണം കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ചികിത്സകള്‍ നടത്താന്‍ കഴിയുകയുള്ളൂ. വീട്ടമ്മയായ അനിതയ്ക്ക് വരുമാന മാർഗങ്ങളൊന്നുമില്ല. എന്തെങ്കിലും തൊഴിൽ തേടി പോകണമെന്നുണ്ടെങ്കിലും വേണുവിന്റെ കാര്യങ്ങൾ നോക്കാൻ മറ്റാരുമില്ലാത്ത സ്ഥിതിയാണ്. സുമനസുകളായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായവും കരുതലുമാണ് നിലവിൽ ചികിത്സാ ചെലവുകളും കുടുംബത്തിലെ ദൈനംദിന കാര്യങ്ങളും ഒരു വിധം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്.
വേണുവിന്റെ സത്യസന്ധതയും മനുഷ്യസ്നേഹവും നാട്ടുകാർ തിരിച്ചറിഞ്ഞ അനേകം സന്ദർഭങ്ങളും സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. പോലിസിന്റെയും നാട്ടുകാരുടെയും ആദരവും അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ സംഭവങ്ങളാണ് അവയിൽ ഏറെയും.
ഒരിക്കൽ തന്റെ ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരൻ മറന്നുവച്ച 70000 (എഴുപതിനായിരം) രൂപയും പ്രധാന രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കിയ സംഭവവും പമ്പയാറ്റിൽ മുങ്ങിത്താണ വയോധികയെ സ്വന്തം ജീവനെ ക്കുറിച്ചു പോലും ചിന്തിക്കാതെ നദിയിലെ പാറക്കൂട്ടങ്ങൾക്കിടയിലെ വൻ ചുഴിയിൽ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഭവങ്ങൾ മാത്രം മതി , വേണുഗോപാലെന്ന ഓട്ടോഡ്രൈവറുടെ സത്യസന്ധതയ്ക്കും തികഞ്ഞ മനുഷ്യത്വത്തിനുമുള്ള തെളിവുകളായി !
എഴുപതിനായിരം രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗു കൈമാറാൻ മേൽ വിലാസക്കാരനെ തേടി ചെല്ലുമ്പോൾ , നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുകയില്ലെന്നു കരുതിയ ഉടമ വീടിനുളളിൽ ജീവനൊടുക്കാൻ തുടങ്ങുകയായിരുന്നു. കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കു വേണ്ടി സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത തുകയിരുന്നു അത്. തന്റെ ഭാര്യയെ ഇനി എങ്ങനെ ചികിത്സിക്കുമെന്ന വേദനയായിരുന്നു അയാളെ ആത്മഹത്യാശ്രമത്തിലെത്തിച്ചത്.
ഒരിക്കൽ കണ്ട എല്ലാവരോടും നല്ല സൗഹൃദം പുലര്‍ത്തുകയും ഏതൊരാള്‍ക്കും എന്ത് സഹായത്തിനും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ആളായിരുന്നു വേണുഗോപാൽ. വേണുഗോപാലിന്റെ ശസ്ത്രക്രിയയ്ക്കുള്ള ധനസമാഹരണത്തിനായി നഗരസഭാ വാർഡ് കൗൺസിലർ ആതിരാ ഗോപൻ കൺവീനറായി ജനകീയ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയില്‍ ഭാര്യ അനിതയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
A/c No.6964008477, Indian Bank, Chengannur Branch,
IFSC – IDIB 000 C0 15
Mobile : 984 77 68 666.